സ്വാസ്ഥ്യം , സൗഖ്യം

സി. പി. അബൂബക്കര്‍

ഋഷഭമായ്മദവെറിപിടിച്ചവന്‍
മിഥുനസംക്രാന്തി കഴിഞ്ഞുവന്നവന്‍
ഇടയ്ക്ക് പൊള്ളുന്ന ചിരിയുമാ.യ് വാനി-
ലിടയ്ക്കകൊട്ടുന്ന കറുത്തഗായകന്‍
ഗഗനരാശിയില്‍ പരന്നദു:ഖമായ്
ധരയുടെഹൃത്തിലൊഴുകുവോന്‍, ആന-
ത്തുകലുണക്കുന്ന പെരുത്തചൂടുമായ്
ജ്വലിച്ചുനില്ക്കവേ സഹിയാനൊമ്പര-
പ്പഴുപ്പിലെപ്പൂക്കള്‍ വിടര്‍ന്നു കത്തുവോന്‍
കഴിഞ്ഞകാലത്തിന്‍ തിളപ്പുകളോര്‍ത്തു
കരഞ്ഞുകണ്ണുനീര്‍പ്പുഴകള്‍ തീര്‍പ്പവന്‍
ജനിമൃതികള്‍തന്‍ സമന്വയത്തിന്റെ-
യഴിമുഖങ്ങളില്‍ ശരണമേറ്റവന്‍
അവന്‍തിമിര്‍ത്താടിവരുന്നിതാതേള്‍ക്കാ-
റ്റടിപ്പിച്ചും കൊടി പറത്തിയും മൗനം
കുടഞ്ഞു കോര്‍ക്കുന്ന കൊറുക്ക നീര്‍ത്തിയും.
മരത്തലപ്പുകളവന്റെ കണ്ണുനീര്‍
സ്വരപഞ്ചാരിയിലെതിരേല്‌ക്കേ, വിണ്ണില്‍
ഒരുവട്ടം പാടിയകന്ന കണ്ണീരിന്‍
ചെറുവെട്ടം ചിക്കെന്നടര്‍ന്നുവീഴുന്നു.
കറുത്തമൗലിയില്‍ നിറപീീലിചാര്‍ത്തി-
യിളകിയാടുന്നു തണുപ്പുമായവന്‍
ഒരുകൂട്ടം കാലിച്ചെറുക്കന്മാരുടെ
കളിചിരികളുണ്ടവനിലെപ്പൊഴും
അവര്‍ക്കുചുറ്റുമുണ്ടനവധിവധൂ-
മണികള്‍ഗോപികാ രസതരുണിമാര്‍.
അവരുടെയോരോകുടത്തിലുംനിറെ
തണുതണ്ണീര്‍ നല്കിയവനകലുന്നു.
മലകടക്കുമ്പോള്‍ പതുക്കെയാവുന്നു
മഹാഘോഷത്തിന്റെ പെരുമ്പറയില്ലാ-
തകന്നുപോവുന്നു, മൃതിയുടെമന്ദ-
പവനന്‍ വന്നെത്തിയവനെയേല്ക്കുന്നു
മരണമുത്സവപ്പൊരുളായ്തീരുന്ന
തമിഴകത്തിന്റെ തെരുവുകളെല്ലാം
വലിയവില്പന നടക്കുന്നു, വാങ്ങല്‍-
ക്കളങ്ങളില്‍നിന്നും ജയിച്ചുനില്ക്കുന്ന
കറുമ്പിപ്പെണ്‍കള്‍ തന്‍ കരളില്‍ പാര്‍ക്കുന്നു.
കറുുത്ത പയ്യിന്റെയകിടിലേക്കിനി-
യവന്റെ സ്വപ്‌നവും ചുരന്നുവെള്ളമായ്
കനക്കും, വീണ്ടുമീവിഷാദമണ്ണി്‌ന്
ജലവും ദു:ഖവും തിരികെനല്കുവാന്‍!
മടങ്ങിയെത്തുവാന്‍; അതുവരെ ഞങ്ങള്‍
ചിണുങ്ങിപ്പെയ്യുന്ന ചെറുമഴകളില്‍
മഹാബലിക്കൊപ്പമൊരിത്തിരിനേരം,
വിവശരാഗയൊത്തൊരിത്തിരിനേരം
വി്ഷുവകാലത്തിന്‍ മരങ്ങളില്‍ പൂത്ത
മലര്‍ക്കുലകളിലൊരിത്തിരിനേരം
സുഖമഴകളില്‍ കടുത്തമിന്നലില്‍
ജനിമൃതികളെയളന്നുനോക്കുന്ന
തുലാച്ചുഴികളിലൊരിത്തിരിനേരം.,
ഒടുവില്‍ കര്‍ക്കടക്കാറ്റില്‍ മഴയിലും
പിതൃക്കളെയോര്‍ത്തു കടങ്ങള്‍ വീട്ടുവാന്‍
കൊടയുമായ് നിന്ന് മിഴിയടക്കുന്ന
നിമിഷമേ സ്വാസ്ഥ്യം പ്രശാന്തിയേ സൗഖ്യം.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, സ്വാസ്ഥ്യം , സൗഖ്യം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക