അന്തിമം

നന്ദകുമാര്‍ ചെല്ലപ്പനാചാരി

ഈ തെരുവില്‍നിന്നും
ഇനിയെപ്പോഴാണ്‌
പാതി വെന്തശവങ്ങള്‍
പടനയിച്ചെത്തുന്നത്?
കാറ്റിനും മരംകോച്ചുന്ന
തണുപ്പിനും മീതെ
ആരുടെയൊക്കെ തേങ്ങലുകള്‍.

ഞാനിപ്പോഴും വീണക്കമ്പികളില്‍
വിരലോടിച്ചു
രസിക്കുന്ന നീറോയെപ്പോലെ
ശീതീകരിച്ച മുറിയുടെ
സുഖംനുകര്‍ന്നു,
കണ്ണും കാതും താഴിട്ടു
ലഹരി നുണയുകയല്ലോ.
വാതായനങ്ങള്‍ കൊട്ടിയടച്ചത്
ദീനരോദനങ്ങള്‍
ആലോസ്സരപ്പെടുത്താതിരിയ്ക്കാന്‍​,
ചെവിയ്ക്കുള്ളില്‍ ഒരു മൂളല്‍
മുമ്പൊരിയ്ക്കലും കേള്‍ക്കാത്തത്.
എപ്പോഴും ചിരിയ്ക്കാറുള്ള
ആ പെണ്‍കൊടി
പടിയ്ക്കലിന്നെന്തേ വന്നില്ല ?
ഇന്നലെ ചിതറിത്തെറിച്ച
മനുഷ്യരില്‍ അവളും...?

ആരൊക്കെയാണ്
വിഷുക്കാലം പോലെ
പടക്കം പൊട്ടിച്ചു കളിക്കുന്നത്?
എന്റെ ആലസ്യം
ഒരു പഴുതായിരുന്നോ?
വൈകിയുണരുന്ന ശീലം
പണ്ടേ എനിയ്ക്ക് സ്വന്തം.

ഈ പുലര്‍കാലം
നല്‍കുന്ന സന്ദേശം
വായിച്ചെടുക്കാന്‍
ഒരു കണ്ണട
ഇനിയെങ്കിലും
അണിയാതിരുന്നാല്‍
ഒരു ഭീഷണി
എനിയ്ക്കുനേരെ വരും.
അതിനു മുമ്പ്,
ഈ ഇരുണ്ടമുറിയുടെ
നെടുവീര്‍പ്പില്‍നിന്നു
പകല്‍ വെളിച്ചത്തിലേയ്ക്കു
ഒരു തീര്‍ഥാടനം
അത് മാത്രമാണ്
അന്തിമമായാത് ........

    

നന്ദകുമാര്‍ ചെല്ലപ്പനാചാരി - Tags: Thanal Online, web magazine dedicated for poetry and literature നന്ദകുമാര്‍ ചെല്ലപ്പനാചാരി, അന്തിമം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക