പ്രതിമ

ബാലകൃഷ്ണന്‍ മൊകേരി

ഓണത്തിരക്കാണ്, മഴയാണ്, നഗരത്തി-
നോളങ്ങളില്‍ മുങ്ങി, പൊങ്ങിയുമങ്ങനെ
ഞാനൊഴുകീടവേ, നാലുവഴികളും
സംഗമിച്ചീടും ദിശയിലായങ്ങനെ
ഊന്നു വടികളില്‍ ദേഹഭാരം താങ്ങി
നില്ക്കുന്ന മട്ടില്‍ പ്രതിമയൊന്നിങ്ങനെ....
( ഇത്രയുംനാളീ പറവകള്‍ കാഷ്ഠിച്ച്
വൃത്തികേടാക്കിയ രൂപമിന്നെങ്ങനെ
കാല പരിണതിയേറെക്കടന്നിട്ടു-
മുജ്ജ്വലിക്കുന്നൂ രവിതുല്യമിങ്ങനെ ! )
ഞാനറിയുന്നൂ,മനുഷ്യജന്മത്തിന്റെ
പൂര്‍ണ്ണതയാണ് ഭവാനെന്നൊരുണ്‍മയെ
ആര്‍ഷ പാരമ്പര്യ ദീപ്തിയില്‍ ജീവിതം
സമ്പന്നമാക്കിയ കേവലമാനവം
ഏതധികാരക്കസേരയും കുമ്പിടും
താത പരിവേഷമാര്‍ന്ന ജന്മത്തിനെ
ഏതു കൃതഘ്‌നത നിന്‍ വിരിമാറിലേ-
ക്കായിരം ലോഹ കണങ്ങളെറിഞ്ഞാലും
ഭൗതിക ദേഹപരിമിതി ഭേദിച്ച
ദേഹിയീ നാടിന്‍ സിരാപടലങ്ങളില്‍
കര്‍മ്മ ചൈതന്യമായ് സംക്രമിക്കും, നൂറു-
നൂറായിരം പുതു പൂക്കള്‍ വിടര്‍ന്നിടും.
ഇന്നീ പ്രതിമ തുടച്ചു മിനുക്കുവാന്‍
ഞങ്ങള്‍ മറന്നാലും, കാലം മറക്കാതെ
മേഘങ്ങളാം നൂറു നീര്‍ക്കുടമേന്തിവ-
ന്നെങ്ങും കഴുകിത്തുടയ്ക്കയാണെപ്പൊഴും

    

ബാലകൃഷ്ണന്‍ മൊകേരി - Tags: Thanal Online, web magazine dedicated for poetry and literature ബാലകൃഷ്ണന്‍ മൊകേരി, പ്രതിമ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക